Joy of Love in Family
LOAF കൂട്ടായ്മയുടെ ഭാഗമായ ലളിത ജീവിതം അഥവാ simple life എന്നത് ദാരിദ്ര്യവ്രതത്തിന്റെ ഭാഗമായിട്ടാണ് കരുതുന്നത്. 'അവൻ സമ്പന്നനായിരുന്നുവെങ്കിലും നിങ്ങളെ പ്രതി ദരിദ്രനായി' (2 കോറി 8:9). യേശുവിനെ ഏറ്റവും അടുത്ത് അനുഗമിക്കുക എന്നതാണ് സമർപ്പിത ജീവിതത്തിന്റെ ലക്ഷ്യം എന്ന് നാം അറിയുന്നു. വ്രതബദ്ധമായി ജീവിക്കുക എന്നാൽ ഈശോയെ ഏറ്റവും അടുത്ത് പിൻ ചെല്ലുക എന്നത് തന്നെ. രാജാധിരാജൻ ആയിരുന്നിട്ടും ഈശോ വന്ന് പിറന്നത് കാലിത്തൊഴുത്തിൽ (ലൂ ക്കാ 2:16). യേശുവിന്റെ ജനനം മുതൽ മരണം വരെ ഈശോയുടെ ജീവിതത്തിൽ നമുക്ക് ഈ ലളിത ജീവിതശൈലി കാണാൻ കഴിയും. ഈ ലോകത്തിലെ ഏറ്റവും ദരിദ്രരായ ആട്ടിടയന്മാർ തുടങ്ങി സമ്പന്നരായ രാജാക്കന്മാർ വരെ ഈശോയുടെ അടുത്തു വരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. നമ്മുടെ ജീവിതത്തിൽ നാം മറ്റുള്ളവർക്ക് എത്രത്തോളം സംലഭ്യരാണ് അത് എന്റെ ജീവിതത്തിന്റെ ലാളിത്യത്തെ സൂചിപ്പിക്കുന്നു. ഒരുപാട് ആർഭാടങ്ങളുടെയും ധൂർത്തിന്റെയും ഈ ലോകത്ത് ഞാൻ എന്റെ സമയം,സമ്പത്ത്, ആരോഗ്യ ം എന്നിവ മറ്റുള്ളവർക്ക് വേണ്ടി നിസ്വാർത്ഥമായി ചില വിടുമ്പോൾ ഞാൻ ലളിത ജീവിതം അഭ്യസിക്കുന്നതിൽ വിജയിക്കുന്നു. സൂപ്പർമാർക്കറ്റുകളുടെ സംസ്കാരം ഇന്നു ലോകവിപണിയെ കീഴടക്കുമ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും ആളുകൾ സാധനങ്ങൾ വാങ്ങി കൂട്ടുമ്പോൾ എന്റെ വാങ്ങൽ ശൈലി എങ്ങനെയാണെന്ന് വിലയിരുത്തുന്നത് നല്ലതാണ്.ഒരു സാധനം വാങ്ങുമ്പോൾ അതിന്റെ വില, ഗുണനിലവാരം,ഇത് എനിക്ക് ഇപ്പോൾ അത്യാവശ്യമാണോ എന്നൊക്കെ വിലയിരുത്തുന്നത് വളരെ നന്നായിരിക്കും.
"ജാഗരൂകരായിരിക്കുവിൻ, എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത് " ( ലൂക്കാ 12 : 15 )
സമ്പത്താണ് ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്ന ബോധ്യത്തോടെ നെട്ടോട്ടമോടുന്നവരാണ് നമുക്ക് ചുറ്റിലും. സമ്പത്ത് നേടാനായി മക്കളെ പ്രായമായ മാതാപിതാക്കളെ ഏൽപ്പിച്ച് ദൂരദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ചെയ്യുന്ന തൊഴിലിന്റെ പ്രാധാന്യമോ ഭാവി ബുദ്ധിമുട്ടുകളോ നോക്കാതെ പണം എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽകണ്ട് കടൽ കടക്കുന്ന നമ്മുടെ യുവജനങ്ങൾ പലരും കുറെ കഴിയുമ്പോൾ ദുഃഖിതരും നിരാശരുമാണ്. ധനികനായ യുവാവ് ഈശോയെ കണ്ടുമുട്ടുന്ന രംഗം വളരെ ചിന്തനീയമാണ്. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കും നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക. ഇത് കേട്ടപ്പോൾ അവൻ വളരെ വ്യസനച്ചു. കാരണം അവൻ വലിയ ധനികനായിരുന്നു( ലൂക്കാ 18 :22,23)
"എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവക്കുക” ( മത്തായി 6 : 20 )
സ്വർഗ്ഗത്തിൽ യഥാർത്ഥ നിക്ഷേപം കരുതിവയ്ക്കുന്നവരാണ് ദാരിദ്ര്യവ്രത ബദ്ധമായി ജീവിച്ച് യേശുവിനെ അടുത്ത് അനുഗമിക്കുന്നവർ........,
കഴിഞ്ഞ ദിവസം എന്റെ വല്യമ്മയുടെ 80-ാം ജന്മദിനം മക്കൾ ഒരു സർപ്രൈസ് ആയി ആഘോഷിച്ചു. രണ്ടാഴ്ച മുൻപ് തന്നെ ബന്ധുക്കളെ എല്ലാം അറിയിച്ചിരുന്നെങ്കിലും വല്യമ്മ ഇതൊന്നും അറിഞ്ഞില്ല. ഒരാഴ്ചയായി മക്കളും മരുമക്കളും കൂടി വീട് മുഴുവൻ വൃത്തിയാക്കിയിട്ടും വല്യമ്മയ്ക്ക് ഒരു സംശയവും തോന്നിയില്ല.
ആഘോഷ ദിവസം രാവിലെ, അവസാന ഒരുക്കങ്ങൾക്കായി വല്യമ്മയെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ അവർ തന്ത്രപൂർവ്വം പുറത്തേക്ക് കൊണ്ടുപോയി. ആദ്യം മുടി വെട്ടാൻ, പിന്നെ പള്ളിയിൽ കുമ്പസാരത്തിനും ആരാധനാലയത്തിൽ പ്രാർത്ഥനയ്ക്കുമായി. ആ സമയം കൊണ്ട് പ്രിയപ്പെട്ടവരെല്ലാം വീട്ടിൽ എത്തിച്ചേർന്നു.
കേക്ക് മുറിക്കാനുള്ള സമയമായപ്പോൾ വല്യമ്മയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. വാതിൽ തുറന്ന് തനിക്കായി കാത്തുനിന്ന കൂടപ്പിറപ്പുകളെയും പ്രിയപ്പെട്ടവരെയും ഒരുമിച്ച് കണ്ടപ്പോൾ വല്യമ്മ സ്തബ്ധയായി. ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് എല്ലാവരും ഒരുമിച്ച് "Happy Birthday" പാടിയപ്പോൾ, ആ അത്ഭുതം കണ്ണീരോടെയുള്ള വലിയ സന്തോഷമായി മാറി.
പിന്നീട് മരുമകൾ ചോദിച്ചു: "മമ്മിക്ക് ഞങ്ങൾ ഇതൊക്കെ ഒരുക്കുമ്പോൾ ഒന്നും മനസ്സിലായില്ലേ?" വല്യമ്മ നിഷ്കളങ്കമായി പറഞ്ഞു: "ഇല്ല മോളെ, നിങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെയേ എനിക്ക് തോന്നിയുള്ളൂ."
ആ വാക്കുകൾ കേട്ടപ്പോൾ മാസങ്ങൾക്ക് മുൻപ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രശസ്ത ബൈബിൾ പണ്ഡിതൻ ഫാ. ഡോ. മൈക്കിൾ കാരിമറ്റം അച്ചനെയാണ് ഞാൻ ഓർത്തത്.
മരണത്തിന് തൊട്ടുമുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ അച്ചൻ തനിക്കുണ്ടായ ഒരു സ്വപ്നം പങ്കുവെച്ചിരുന്നു. സ്വർഗ്ഗവാതിൽക്കൽ എത്തുമ്പോൾ പിതാവായ ദൈവം തന്നെ പേരുചൊല്ലി വിളിച്ചു പറയുന്നു "Michael, you are welcome home!" ആ സ്വപ്നം സത്യമാകാൻ തനിക്കായി പ്രാർത്ഥിക്കണമെന്ന് അച്ചൻ പുഞ്ചിരിയോടെ പറഞ്ഞു.
എത്ര ആഴമുള്ള വാക്കുകൾ!
വല്യമ്മ അറിയാതെ അവൾക്കായി വീട്ടിൽ ഒരു വിരുന്ന് ഒരുങ്ങിയതുപോലെ, നമുക്കോരോരുത്തർക്കായും സ്വർഗ്ഗത്തിൽ ദൈവം ഒരു ഭവനം ഒരുക്കിയിട്ടുണ്ട്. നാം ദൈനംദിന ജീവിതത്തിന്റെ തിരക്കിലായിരിക്കുമ്പോഴും, പിതാവ് നമുക്കായി അവിടെ ഇടം ഒരുക്കിയിട്ടുണ്ട്, നിത്യതയിൽ "പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ" എന്ന് അവിടുത്തെ പാടിപ്പുകഴ്ത്താൻ.
അവിടെ നമ്മെ കാത്തിരിക്കുന്നത് ആരൊക്കെയാണ്? പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവം, പരിശുദ്ധ മാതാവ്, മാലാഖമാർ, നമുക്കായി മദ്ധ്യസ്ഥം വഹിച്ച വിശുദ്ധർ, നമുക്കു മുൻപേ കടന്നുപോയ പ്രിയപ്പെട്ടവർ.
അന്ന് മരുമകൾ ചോദിച്ചതുപോലെ, സ്വർഗ്ഗത്തിൽ മാലാഖമാർ നമ്മോടും ചോദിച്ചേക്കാം, "നിനക്കായി ഇത്രയൊക്കെ ഒരുക്കിയിട്ടും നിനക്ക് മനസ്സിലായില്ലേ? നിന്റെ സമയമായെന്ന് നീ അറിഞ്ഞില്ലേ?"
വെളിപാട് 3:3 പറയുന്നതുപോലെ "നീ ഉണർന്നിരിക്കുന്നില്ലെങ്കിൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികയിൽ നിന്റെമേൽ വരും എന്ന് നീ അറിയുകയുമില്ല."
നമുക്കും ഉണർന്നിരിക്കാം.
ഓരോ ദിവസത്തെയും ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോഴും, നമുക്കായി കാത്തിരിക്കുന്ന സ്വർഗ്ഗീയ ഭവനത്തെ ഓർത്ത് സ്നേഹപ്രവൃത്തികളിലൂടെ, ക്ഷമയിലൂടെ, പ്രാർത്ഥനയിലൂടെ, വിശുദ്ധിയിലൂടെ നമുക്ക് നമ്മെത്തന്നെ ഒരുക്കാം. അങ്ങനെ ഈ ഭൂമിയിൽ നമുക്കായി നിശ്ചയിച്ച സൽപ്രവൃത്തികൾ പൂർത്തിയാക്കി, നാം യഥാർത്ഥ ഭവനത്തിലേക്ക് മടങ്ങുമ്പോൾ പകപ്പോടെയല്ല, പിതാവിന്റെ സ്വരം സന്തോഷത്തോടെ കേൾക്കാൻ
*"Welcome home, my child!"*
ദൈവം നമ്മെ എല്ലാവരെയും ആ സ്വർഗ്ഗീയ ഭവനം അനുഭവിക്കാൻ അനുഗ്രഹിക്കട്ടെ. ആമേൻ.