Joy of Love in Family
നിരപ്പായ വഴിയിലും അമിതമായ ആത്‌മവിശ്വാസം അരുത്. വഴിയില്‍ ശ്രദ്‌ധയോടെ നടക്കുക. ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം. (പ്രഭാഷകൻ 32 : 21-23)
വളരെ നന്നായി ആത്മീയ കാര്യങ്ങളിൽ ഉത്സാഹമൊക്കെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഈയിടെ താറുമാറായിപ്പോയ തൻ്റെ കുടുംബ ജീവിതത്തെ കുറിച്ച് പങ്കുവച്ചപ്പോൾ മുകളിലെ വചനമാണ് ഓർമ വന്നത്. തന്നെ താങ്ങി നിറുത്തിയിരുന്ന കൃപാവരത്തിൻ്റെ ഉറവ മറന്ന് ലോകത്തിൻ്റെ മിത്രമാകാൻ പണിപ്പെട്ട്, ദൈവത്തെ മറന്ന് സുഖലോലുപതയിലേക്ക് ജീവിതം തിരിച്ചുവിട്ടു, ഇപ്പോൾ പണി കിട്ടി, എല്ലാം തകർന്ന അവസ്ഥയിലുമായി.
ഒരിക്കൽ ആത്മീയപ്രകാശം ലഭിച്ചവർ കൂടുതൽ ജാഗ്രതയോടും തീക്ഷ്ണതയോടും ജീവിതത്തെ ശ്രദ്ധയോടെ, ക്രിസ്തുവിനൊടൊപ്പം നയിക്കുന്നില്ലെങ്കിൽ 'ശത്രു' വായ പിശാച് അവരെ തകർത്തു കളയുക തന്നെ ചെയ്യും.
‘മാനസാന്തരപ്പെട്ട യുവാവിന്റെ മുന്നറിയിപ്പ്' എന്ന പേരിൽ ഒരു വൈദികൻ്റ കുറിപ്പ് കാണാനിടയായി. ഇതര മതത്തിൽനിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി. മതത്തിലോ ദൈവത്തിലോ ഒന്നും വിശ്വാസമില്ലാത്ത ചെറുപ്പക്കാരൻ. പോരാത്തതിന്, ചെറിയ തോതിലുള്ള നക്സലൈറ്റ് ചായ് വുകളും.
ഒരു വർഷമെടുത്തു, അവരുടെയൊക്കെ പ്രാർത്ഥനകൾ ഫലം കാണാൻ. ചില പ്രതിസന്ധികളും, സങ്കടങ്ങളും വേട്ടയാടിയ ഒരു രാത്രി അദ്ദേഹത്തിൻ്റെ കണ്ണുകൾ മുറിയുടെ ഒരു മൂലയ്ക്ക് കിടന്ന ബൈബിളിൽ ഉടക്കി. അതെടുത്തങ്ങ് തുറന്ന് വായിക്കാൻ തുടങ്ങി.
ഒരു പുസ്തകം വായിക്കുന്ന അനുഭവം ആയിരുന്നില്ല, മറിച്ച് സ്നേഹിക്കുന്ന ഒരു വ്യക്തി തന്നോട് സംസാരിക്കുന്നതു പോലുള്ള ഒരു അനുഭവമായിരുന്നു ആ യുവാവിന് ആ രാത്രിയിൽ ലഭിച്ചത്. തന്റെ പ്രയാസങ്ങൾക്കും ചോദ്യങ്ങൾക്കും കിറുകൃത്യം ഉത്തരം, ഒരാളിങ്ങനെ അടുത്തിരുന്ന് പറഞ്ഞ് തരുന്ന അനുഭവം!
അങ്ങനെയാണ് ആഴമുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് ആറുവർഷത്തിന് ശേഷം സ്വതന്ത്രമനസ്സോടെ മാമ്മോദീസാ സ്വീകരിച്ചു. വീട്ടിൽനിന്ന് എതിർപ്പ് ഉണ്ടായിരുന്നതുകൊണ്ടാണത്രെ അത്രയും വൈകിച്ചത്.
എന്നാൽ ആ ചെറുപ്പക്കാരൻ പങ്കുവച്ച ഒരു സങ്കടകരമായ കാര്യം ഇതാണ്. ഏത് സുഹൃത്തുക്കൾ മൂലമാണോ താൻ വിശ്വാസത്തിലേക്ക് വന്നത്. അവരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണത്രേ. ലൗകികമായ സുഖസൗകര്യങ്ങളും കൊച്ചു കൊച്ച് ആർഭാടങ്ങളും യുക്തിയില്ലാത്ത യുക്തിവാദവും അവരുടെ ഹൃദയങ്ങളെ, പ്രാർത്ഥനയിൽനിന്നും ദൈവത്തിൽനിന്നും അകറ്റി. പരിതാപകരമായ ഒരു ക്രൈസ്തവ ജീവിതം നയിക്കുന്നു പലരും.
ആരു മുഖാന്തിരമാണോ താൻ വിശ്വാസത്തിലേക്ക് വന്നത് അവരുടെ ആത്മരക്ഷക്കായി ഇന്ന് പ്രാർത്ഥിക്കുകയാണ് ആ ചെറുപ്പക്കാരൻ.
വി. പൗലോസ് ശ്ളീഹാ വെറുതെയല്ല ഇങ്ങിനെ പറഞ്ഞത് "മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു." (1 കോറി 9 : 27)
നമ്മൾ വിശ്വാസത്തിലേക്ക് കൈപിടിച്ച് നയിച്ച പലരും ദൈവരാജ്യ ശുശ്രൂഷക്കായും, ആത്മാക്കളുടെ രക്ഷക്കായും തീക്ഷ്ണതയോടെ ഓടി നടക്കുമ്പോൾ നമ്മുടെ ഇന്നത്തെ സ്ഥിതി എന്താണ്? ഇന്നലെകളിൽ നമ്മുടെ കലാലയങ്ങളെ ക്രിസ്തുവിനായി നേടാൻ ഓടി നടന്ന ഫുൾ ടൈമേഴ്സും ഇടവകയുവജന കൂട്ടായ്മക്ക് നേതൃത്വം നൽകിയവരും, മനോഹരമായി പാടിയവരും, വലിയ പ്രോഗ്രാമുകൾക്ക് സംഘാടകരായവരുമൊക്കെ ഇന്ന് എവിടെയാണ്?
മറ്റുള്ളവരോട് സുവിശേഷം പറഞ്ഞ, അവരെ രക്ഷിക്കാൻ സ്വയം മറന്നിറങ്ങിയ നമ്മൾ വീണുപോകാതിരിക്കാൻ നമുക്ക് പ്രാർത്ഥനയുടെ ജാഗ്രത കൈവിടാതിരിക്കാം. നിരപ്പായ വഴിയിലും അമിതമായ ആത്‌മവിശ്വാസം അരുത് എന്ന സൂചന നമ്മുടെ വീടിനകത്തും നമുക്ക് കാത്ത് പാലിക്കാം!
ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും,പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
ദാമ്പത്യ ഐക്യത്തിന്റെ പവിത്രമായ സ്വഭാവത്തിന് ഊന്നൽ നൽകുന്ന കത്തോലിക്കാ സഭയിലെ ആഴമേറിയ ദൈവശാസ്ത്ര ആശയമാണ് വിവാഹത്തിന്റെ കൗദാശികത. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അനുസരിച്ച്, വിവാഹം വെറുമൊരു സാമൂഹിക കരാറോ വ്യക്തിപരമായ പ്രതിബദ്ധതയോ അല്ല, മറിച്ച് ഒരു കൂദാശയുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു, അത് ആഴമേറിയ ആത്മീയ യാഥാർത്ഥ്യത്തെയും കൃപയെയും സൂചിപ്പിക്കുന്നു.
വിവാഹത്തിന്റെ കൗദാശികതയുടെ പ്രധാന വശങ്ങൾ
1. കൂദാശയുടെ നിർവചനം:
അദൃശ്യമായ ദൈവകൃപ നൽകുന്നതിനായി ക്രിസ്തു സ്ഥാപിച്ച ഒരു ദൃശ്യമായ ബാഹ്യ അടയാളമായാണ് ഒരു കൂദാശയെ നിർവചിച്ചിരിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തിൽ, അത് ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ ദൃശ്യമായ അടയാളമാണ്. "ഒരു പുരുഷനും സ്ത്രീയും തമ്മിൽ മുഴുവൻ ജീവിതത്തിന്റെയും പങ്കാളിത്തം സ്ഥാപിക്കുന്ന ദാമ്പത്യ ഉടമ്പടി, അതിന്റെ സ്വഭാവത്താൽ ഇണകളുടെ നന്മയ്ക്കും സന്താനോൽപാദനത്തിനും സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നു" എന്ന് മതബോധനഗ്രന്ഥം പറയുന്നു (CCC 1601).
2. ഉടമ്പടി ബന്ധം:
വിവാഹം ഒരു ഉടമ്പടിയായി മനസ്സിലാക്കപ്പെടുന്നു, അത് ദൈവത്തിന്റെ വിശ്വസ്തതയെയും സ്നേഹത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു പവിത്രമായ കരാറാണ്. ഈ ഉടമ്പടി ഇണകൾ തമ്മിലുള്ളത് മാത്രമല്ല, ദൈവം ഒരു സാക്ഷിയും പങ്കാളിയും കൂടിയാണ്. വിവാഹമെന്ന കൂദാശയുടെ സ്വഭാവം സൂചിപ്പിക്കുന്നത്, ദൈവകൃപ ദമ്പതികൾക്ക് കൈമാറുന്നതിനും, പരസ്പരം അവരുടെ പ്രതിബദ്ധത നിറവേറ്റുന്നതിനും സഹായിക്കുന്ന ഒരു മാർഗമാണിതെന്നാണ്.
3. അവിഭാജ്യത:
വിവാഹമെന്ന കൂദാശയുടെ അവശ്യ സവിശേഷതകളിൽ ഒന്ന് അതിന്റെ അവിഭാജ്യതയാണ്. "ഇണകൾ പരസ്പരം നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന സമ്മതം ദൈവം തന്നെ മുദ്രകുത്തുന്നു" (CCC 1639) എന്ന് മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു. ഇതിനർത്ഥം മനുഷ്യൻ്റെ അധികാരത്താൽ സാധുവായ ഒരു വിവാഹത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്നാണ്, ഇത് മനുഷ്യത്വത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ സ്ഥിരതയെ പ്രതിഫലിപ്പിക്കുന്നു.
4. ജീവനോടുള്ള തുറവി:
വിവാഹമെന്ന കൂദാശ സന്താനോത്പാദനവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹിതരായ ദമ്പതികൾ ജീവസന്ധാരണത്തിനായി തുറവി കാണിക്കാൻ വിളിക്കപ്പെട്ടവരാണെന്നും, ഈ തുറവി ദാമ്പത്യ ഉടമ്പടിയുടെ ഒരു അനിവാര്യ വശമാണെന്നും സഭ പഠിപ്പിക്കുന്നു. "ലോകത്തിൽ ദൈവസ്നേഹത്തിന്റെ അടയാളമാകാൻ വിവാഹിതരായ ദമ്പതികൾ വിളിക്കപ്പെട്ടിരിക്കുന്നു" (CCC 1652) എന്ന് മതബോധനഗ്രന്ഥം പറയുന്നു, അതിൽ തങ്ങളുടെ കുട്ടികളെ വിശ്വാസത്തിൽ വളർത്താനും പഠിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഉൾപ്പെടുന്നു.
5. പരസ്പര വിശുദ്ധീകരണം:
വിവാഹമെന്ന കൂദാശയിൽ ഇണകളുടെ പരസ്പര വിശുദ്ധീകരണവും ഉൾപ്പെടുന്നു. പരസ്പര സ്നേഹത്തിലൂടെയും പ്രതിബദ്ധതയിലൂടെയും, ദമ്പതികൾ വിശുദ്ധിയിൽ വളരാൻ വിളിക്കപ്പെട്ടിരിക്കുന്നു. "ക്രിസ്തു തന്റെ സഭയെ സ്നേഹിച്ചതു പോലെയുള്ള സ്നേഹത്തോടെ പരസ്പരം സ്നേഹിക്കാൻ കൂദാശയുടെ കൃപ ഇണകളെ സഹായിക്കുന്നു" (CCC 1661) എന്ന് മതബോധനഗ്രന്ഥം ഊന്നിപ്പറയുന്നു. വെല്ലുവിളികളെ അതിജീവിക്കാനും ദമ്പതികൾ എന്ന നിലയിൽ അവരുടെ വിളി നിറവേറ്റാനും ഈ കൃപ അവരെ പ്രാപ്തരാക്കുന്നു.
6. ക്രിസ്തുവിന്റെയും സഭയുടേയും പ്രതിഫലനം:
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനമായി കാണപ്പെടുന്നു. "വിവാഹിതാവസ്ഥയെ ഉൾക്കൊള്ളുന്ന ജീവന്റെയും സ്നേഹത്തിന്റെയും ഉറ്റ സമൂഹം സ്രഷ്ടാവ് സ്ഥാപിച്ചതും അതിന്റേതായ ശരിയായ നിയമങ്ങൾ നൽകിയതുമാണ്" (CCC 1603) എന്ന് മതബോധനഗ്രന്ഥം പറയുന്നു. വിവാഹത്തിന്റെ കൗദാശിക സ്വഭാവത്തെ ഈ സാമ്യം അടിവരയിടുന്നു, ഇവിടെ ഇണകൾ തമ്മിലുള്ള സ്നേഹം ക്രിസ്തുവിന് തന്റെ സഭയോടുള്ള ആത്മാർത്ഥമായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു.
ഡോ ടോണി ജോസഫ്
ഓർത്തോപീഡിക് സർജൻ, പാലക്കാട് ജില്ലാ ആശുപത്രി