Joy of Love in Family
2014ലാണ് ഞാനും എൻറെ ഭാര്യയും നിത്യവ്രത വാഗ്ദാനം ചെയ്ത് ലോഫിലെ സ്ഥിരാംഗങ്ങൾ ആകുന്നത്. 2009 മുതൽ ഞങ്ങൾ അടങ്ങുന്ന 10 കുടുംബങ്ങൾ സ്ഥാപക പിതാവായ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കീഴിൽ ഫ്രാൻസിസ് ആളൂർ അച്ചന്റെ നേതൃത്വത്തിൽ സ്ഥിരമായി ഒന്നിച്ചു വരികയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഏകദേശം അഞ്ചു വർഷത്തെ ചിട്ടയായ പരിശീലനത്തിന് ശേഷമാണ് ഞങ്ങൾ നിത്യവ്രത വാഗ്ദാനം എടുക്കുന്നത്.
അന്ന് ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളിൽ ഒന്നിതായിരുന്നു. ആദിമ ക്രൈസ്തവ സമൂഹങ്ങളുടെ വിശ്വാസ ചൈതന്യത്തിൽ വേണം LOAF പ്രവർത്തിക്കാൻ. ആദിമ ക്രൈസ്തവ സമൂഹം അപ്പോസ്തലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താൽപര്യപൂർവ്വം പങ്കുചേർന്നിരുന്നു എന്ന് അപ്പോസ്തോല പ്രവർത്തനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ മാതൃക തന്നെയാണ് LOAF തുടരുന്നത്. ഇതിൽ അപ്പോസ്തോലന്മാരുടെ പ്രബോധനവുമായി ബന്ധപ്പെട്ടാണ് ഞാനും എന്റെ പങ്കാളിയും LOAFലെ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. അത് ഞങ്ങളുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ചിരുന്നു എന്ന് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
ലോഫ് കൂട്ടായ്മയിൽ പ്രബോധനം നടക്കുന്നത് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ്. ആ ദിവസം കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥമോ സഭയുടെ ചാക്രിക ലേഖനങ്ങളിൽ ഒന്നോ വിചിന്തനത്തിനായി എടുക്കുമായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ആദ്യ നാളുകളിൽ എനിക്കും എന്റെ ജീവിതപങ്കാളിക്കുമായിരുന്നു. അന്നാണ് ഞങ്ങൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഗൗരവമായി വായിച്ചു തുടങ്ങിയത്. കത്തോലിക്കാ സഭയുടെ വിശ്വാസസംബന്ധമായ പഠനങ്ങൾ എത്ര സമ്പന്നവും യുക്തിസഹജവും ആണെന്ന് ഞങ്ങൾക്ക് അന്ന് ബോധ്യമായി. അത് ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിശ്വാസ പരിശീലനത്തെയും കാര്യമായി സ്വാധീനിക്കുകയും ചെയ്തു.
ലോഫിലെ ഓരോ കുടുംബങ്ങൾക്കും പരിശുദ്ധാത്മാവ് ഓരോ പ്രത്യേക Charism നൽകുന്നതായി എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ആ നാളുകളിലാണ് സ്ത്രീപുരുഷ മന:ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങൾ ഞാൻ വായിക്കാൻ ഇടയായത്. ദമ്പതികളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പലതും എതിർലിംഗത്തെ മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടാണെന്നു ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ അത് കൂടുതൽ മനോഹരമാക്കി. അതിലെ ആശയങ്ങൾ ലോഫിൽ പങ്കുവെച്ചപ്പോൾ അനേകം കുടുംബങ്ങൾക്ക് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചതായി അഭിപ്രായപ്പെട്ടു. അതിലെ ആശയങ്ങളെ ക്രോഡീകരിച്ച് LOAF ധ്യാനത്തിൽ ഒരു വിഷയമായി അവതരിപ്പിക്കാൻ തുടങ്ങിയത് അനേകം കുടുംബങ്ങൾക്ക് സഹായകമായി എന്ന് അറിയുവാൻ സാധിച്ചു.
എന്തിനാണ് കുടുംബങ്ങൾ സമർപ്പിതരാകേണ്ടത് എന്ന ചോദ്യം ഞാൻ എന്നോടു തന്നെ പലതവണ ചോദിക്കാറുണ്ടായിരുന്നു. വിവാഹം എന്ന കൂദാശയിലൂടെ ദാമ്പത്യ ജീവിതം നയിക്കുവാൻ സമർപ്പിതരായ ഏതു ദമ്പതികളുടെയും വിളി തന്നെയാണല്ലോ LOAFലെ കുടുംബങ്ങൾക്കും ഉള്ളത്. പിന്നെ എന്തിനാണ് വീണ്ടും ഒരു സമർപ്പണം? ഈ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് നൽകിയത് LOAFന്റെ ഇപ്പോഴത്തെ ഡയറക്ടറായ ട്വിങ്കിൾ അച്ചനാണ്. അദ്ദേഹം ആദിമ ക്രൈസ്തവരുടെ ഇടയിൽ സമർപ്പിത ജീവിതം എങ്ങനെയാണ് ഉരുത്തിരിഞ്ഞു വന്നതെന്ന് വിവരിച്ചപ്പോൾ ആണ് LOAFന്റെ ഇന്നത്തെ പ്രസക്തിയെ പറ്റി എനിക്ക് കൂടുതൽ വ്യക്തമായത്.
സഭയുടെ ആദ്യ കാലഘട്ടത്തിൽ മതപീഡനം ഉണ്ടായിരുന്ന സമയത്ത് എല്ലാവരും ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുന്നവർ ആയിരുന്നു. കാരണം അന്ന് ക്രിസ്ത്യാനി ആവുക എന്നാൽ പീഡനവും ദാരിദ്ര്യവും അവഗണനയും ചോദിച്ചു വാങ്ങുക എന്നാണർത്ഥം. എന്നാൽ പിന്നീട് ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു മതമായി തീർന്നപ്പോൾ ക്രിസ്ത്യാനിയായിരുന്ന വ്യക്തിക്ക് പീഡിതനും ദരിദ്രനും വിനയാന്വിതനുമായ ക്രിസ്തുവിനെ അനുകരിക്കുവാനുള്ള സാധ്യത കുറഞ്ഞുവന്നു. ആ സാഹചര്യത്തിൽ ക്രിസ്തുവിനെ കൂടുതൽ അടുത്ത് അനുഗമിക്കുവാൻ ആഗ്രഹിച്ച വ്യക്തികളാണ് (Hermits) ആദ്യമായി സമർപ്പിത ജീവിതം തുടങ്ങുന്നത്.
മേൽപ്പറഞ്ഞ കാര്യവും LOAFമായി എന്താണ് ബന്ധം എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഭാര്യാഭർതൃ ബന്ധം മരണം വരെ നിലനിൽക്കുന്ന വളരെ പവിത്രമായ ബന്ധമാണെന്നും എന്ത് വിലകൊടുത്തും ത്യാഗം ചെയ്തും നിലനിർത്തേണ്ട ഒന്നാണെന്നും അതിലൂടെ ഉണ്ടാകുന്ന മക്കൾ ഒരു അനുഗ്രഹമാണെന്നും അവരെ വിശ്വാസത്തിൽ വളർത്തേണ്ടത് തങ്ങളുടെ പ്രധാനപ്പെട്ട കടമയാണെന്നും വിശ്വസിച്ചിരുന്ന ഒരു തലമുറ നമുക്ക് മുമ്പ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, വിവാഹം കേവലം ഒരു കരാറായും പരസ്പര സമ്മതത്തോടെ വേർപിരിയാൻ ഉതകുന്ന ഒരു ബന്ധമായും കുഞ്ഞുങ്ങൾ ഒരു ഭാരവും തങ്ങളുടെ ജീവിതത്തിൽ തടസവുമായി കണക്കാക്കുന്ന ഈ കാലഘട്ടത്തിൽ, വിവാഹം എന്ന കൂദാശയ്ക്ക് തന്നെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ദൈവം വിഭാവനം ചെയ്ത കുടുംബജീവിതം എന്താണെന്ന് കാണിച്ചു കൊടുക്കാൻ പ്രതിബദ്ധതയുള്ള കുടുംബങ്ങൾ ആവശ്യമാണ്.
കുടുംബ ജീവിതത്തിൽ ക്രിസ്തുവിനെ കൂടുതൽ അടുത്ത് അനുഗമിക്കുവാൻ ആഗ്രഹിക്കുന്ന ദമ്പതികളാണ് വ്രതവാഗ്ദാനം ചെയ്ത് ലോഫിൽ അംഗമാകുന്നത്. ദൈവം ഒന്നാക്കിയ തങ്ങളുടെ ബന്ധത്തെ ഏറ്റവും അമൂല്യമായി അവർ കരുതുന്നു. കുരിശുമരണം വരിച്ചു സഭയെ വിശുദ്ധീകരിച്ച ക്രിസ്തുവിനെപ്പോലെ പങ്കാളിക്ക് വേണ്ടി പൂർണമായി സ്വയം സമർപ്പിക്കാൻ അവർ തയ്യാറാകുന്നു. ദാമ്പത്യബന്ധം വിശുദ്ധമാണെന്നും ജീവനോടുള്ള തുറവി അത്യന്താപേക്ഷിതമാണെന്നും അവർ കരുതുന്നു. കുടുംബ ജീവിതം ധന്യമാകുന്നത് ആർഭാടങ്ങളിലല്ലെന്നും വിശ്വാസത്തിലും സുകൃത ജീവിതത്തിലും വളരുന്നതിൽ ആണെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. ഇങ്ങനെ കുടുംബത്തെ ഗാർഹികസഭയായും വിശുദ്ധിയിൽ വളരാനുള്ള കലാശാലയായും കാണുന്ന കുറച്ചു കുടുംബങ്ങൾ നമുക്ക് ആവശ്യമില്ലേ? ഇതിനൊരു ഉത്തരമാണ് സമർപ്പിത കുടുംബജീവിതം.
കുടുംബങ്ങൾ തകർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുടുംബങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ കണ്ടെത്തിയ വളരെ മനോഹരമായ ഒരു സംവിധാനമാണ് സമർപ്പിത കുടുംബജീവിതം. എനിക്കും എന്റെ പങ്കാളിക്കും ഉറപ്പിച്ചു പറയാൻ കഴിയും, ഇന്ന് ഞങ്ങളുടെ കുടുംബം പരസ്പര സ്നേഹത്തിൽ സഭയുടെ പ്രബോധനങ്ങളനുസരിച്ച് സഭയോട് ചേർന്ന് നിൽക്കുന്നുണ്ടെങ്കിൽ അതിൽ ലോഫിന്റെ പങ്ക് വളരെ വലുതാണെന്ന്!
ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.
പീഡിയാട്രിക് വിഭാഗം, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ
പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
“അപ്പോൾ, നമ്മുടെ അടുക്കൽ വരാത്ത കുടുംബങ്ങളെ അന്വേഷിക്കുന്നതിലും, അവരോടൊപ്പം എങ്ങനെ നടക്കണമെന്ന് പഠിക്കുന്നതിലും, വിശ്വാസം സ്വീകരിക്കാൻ അവരെ സഹായിക്കുന്നതിലും, അങ്ങനെ മറ്റ് കുടുംബങ്ങളുടെ ‘മീൻപിടുത്തക്കാരായി’ മാറുന്നതിലും മുഴുവൻ സഭയുടെയും പ്രവർത്തനത്തിൽ പങ്കുചേരാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി യുവാക്കൾ വിവാഹത്തിനുപകരം സഹവാസം (Living Together) തിരഞ്ഞെടുക്കുന്നുവെന്ന തന്റെ ആശങ്കയെ അഭിസംബോധന ചെയ്തുകൊണ്ട്, ക്രൈസ്തവ വിവാഹത്തിലൂടെയും കുടുംബത്തിന്റെ ദാനത്തിലൂടെയും സ്നേഹത്തിനും സേവനത്തിനുമുള്ള വിളിയുടെ “സൗന്ദര്യവും മഹത്വവും” വെളിപ്പെടുത്താൻ കഴിയുന്ന വഴികാട്ടികളെ ദമ്പതികൾക്ക് ആവശ്യമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
“യഥാർത്ഥത്തിൽ [അവർക്ക്] കൗദാശിക കൃപയുടെ ദാനം എന്താണെന്നും അതിൽ നിന്ന് ലഭിക്കുന്ന ശക്തി എന്താണെന്നും മൂർത്തവും വ്യക്തവുമായ രീതിയിൽ, പ്രത്യേകിച്ച് അവരുടെ ജീവിതത്തിന്റെ മാതൃകയിലൂടെ കാണിക്കാൻ കഴിയുന്നവരെ ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
“അതുപോലെ, വിശ്വാസത്തിൽ കുട്ടികളെ വളർത്തുന്ന പല മാതാപിതാക്കളും, തങ്ങളുടെ കുട്ടികൾക്ക് യേശുവിനെ കണ്ടുമുട്ടുന്നതിന് ശരിയായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അവരെ പിന്തുണയ്ക്കാൻ കഴിയുന്ന സമൂഹങ്ങളുടെ ആവശ്യകത അനുഭവിക്കുന്നു,” അദ്ദേഹം തുടർന്നു.
കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടെങ്കിലും, “കുടുംബത്തിന്റെ സുവിശേഷം” പ്രചരിപ്പിക്കുക എന്നത് പ്രാർത്ഥനയിലൂടെയും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലൂടെയും മാത്രം നിലനിർത്താൻ കഴിയുന്ന ഒരു ദൗത്യമാണെന്ന് ലിയോ മാർപ്പാപ്പ പറഞ്ഞു.
“അതിനാൽ, കുടുംബങ്ങളെ കൂട്ടായ്മയുടെ സന്തോഷകരമായ പാതകൾ അനുഭവിക്കാനും പരസ്പരം വിശ്വാസത്തിന്റെ വിത്തുകളാകാനും സഹായിക്കണമെങ്കിൽ, ആദ്യം വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ സ്വന്തം വ്യക്തിത്വം വളർത്തിയെടുക്കുകയും പുതുക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.
“കുടുംബങ്ങളെ ശുശ്രൂഷിക്കാനുള്ള സഭയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാനദണ്ഡങ്ങളും രീതികളും മനസ്സിലാക്കുന്നതിൽ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കട്ടെ,” അദ്ദേഹം തുടർന്നു. “ക്രിസ്തുവിന്റെ നിർദ്ദേശവും സഭയുടെ പ്രോത്സാഹന വാക്കുകളും ധൈര്യത്തോടെ കേൾക്കാൻ നമുക്ക് കുടുംബങ്ങളെ സഹായിക്കാം!”
കടപ്പാട്: കാത്തലിക് വേൾഡ് റിപ്പോർട്ട് (CNA)
“അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.”
-- മത്തായി 4 : 19