Joy of Love in Family
വത്തിക്കാൻ സിറ്റി, ജൂൺ 2, 2025.
വിശ്വാസത്തിന്റെ വ്യാപകമായ "സ്വകാര്യവൽക്കരണം" പലരും സഭയെ സമീപിക്കുന്നതിൽ നിന്ന് തടയുന്ന സാഹചര്യത്തിൽ, ക്രൈസ്തവ കുടുംബങ്ങൾ പുതിയ തലമുറകൾക്ക് സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു.
ജൂൺ 2-3 തീയതികളിൽ "ഇന്നത്തെയും നാളെത്തേയും കുടുംബങ്ങളോടൊപ്പം സുവിശേഷവൽക്കരണം: സഭാപരവും അജപാലനപരവുമായ വെല്ലുവിളികൾ" എന്ന വിഷയത്തിൽ വത്തിക്കാനിലെ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള തിരുസംഘം (ഡിക്കാസ്റ്ററി) സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശത്തിൽ, "ലൗകിക ആശങ്കകളിൽ" കുടുങ്ങിപ്പോയ അല്ലെങ്കിൽ "മിഥ്യാധാരണയുള്ള ജീവിതശൈലികളാൽ" വഴിതെറ്റിക്കപ്പെടുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യങ്ങൾ തിരിച്ചറിയുന്നതിൽ സഭ ദീർഘവീക്ഷണമുള്ളവളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“ദുഃഖകരമെന്നു പറയട്ടെ, ഈ ആവശ്യം നിലനിൽക്കുമ്പോൾ, വിശ്വാസത്തിന്റെ വർദ്ധിച്ചുവരുന്ന 'സ്വകാര്യവൽക്കരണം' പലപ്പോഴും ഈ സഹോദരീസഹോദരന്മാരെ കൃപയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഇടമായ സഭയുടെ സമ്പന്നതയും ദാനങ്ങളും അറിയുന്നതിൽ നിന്ന് തടയുന്നു,” ജൂൺ 2 ലെ സന്ദേശത്തിൽ ലിയോ മാർപ്പാപ്പ പങ്കുവെച്ചു.
“തൽഫലമായി, ആരോഗ്യകരവും വിശുദ്ധവുമായ ആഗ്രഹങ്ങൾക്കിടയിലും, ജീവിതത്തിലേക്കും സമൃദ്ധമായ സന്തോഷത്തിലേക്കുമുള്ള ആവേശകരമായ ഉയരങ്ങളിലേക്കുള്ള പാതകളിൽ കയറാനുള്ള വഴികൾ അവർ ആത്മാർത്ഥമായി അന്വേഷിക്കുമ്പോൾ, പലരും അവരുടെ ആഴമേറിയ ആവശ്യങ്ങളുടെ ഭാരം താങ്ങാൻ കഴിയാത്ത വ്യാജ അടിത്തറകളിൽ ആശ്രയിക്കുന്നു,” അദ്ദേഹം തുടർന്നു.
എല്ലാ ക്രൈസ്തവ കുടുംബങ്ങളോടും ഒരു “മാതൃപരമായ കരുതലോടെ”, “നമ്മിൽ നിന്ന് ആത്മീയമായി ഏറ്റവും അകലെയുള്ള” കുടുംബങ്ങളിലേക്ക് എത്തിച്ചേരുകയും “കുടുംബങ്ങളുടെ മീൻപിടുത്തക്കാരായി” മാറുകയും ചെയ്യേണ്ടത് സഭയുടെ - ബിഷപ്പുമാരുടെയും സാധാരണക്കാരുടെയും - ഉത്തരവാദിത്തമാണെന്ന് മാർപ്പാപ്പ പറഞ്ഞു.
“എല്ലാവർക്കും ഏക രക്ഷകനെ കണ്ടുമുട്ടാൻ കഴിയേണ്ടതിന് ക്രൈസ്തവ ദമ്പതികൾ, എല്ലാ പ്രായത്തിലെയും സാഹചര്യങ്ങളിലെയും ദമ്പതികളുടെയും യുവാക്കളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും, 'മീൻപിടുത്തക്കാർ',” ആകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
“ജ്ഞാനസ്നാനത്തിലൂടെ, നമ്മളിൽ ഓരോരുത്തരും നമ്മുടെ സഹോദരീസഹോദരന്മാർക്ക് ഒരു പുരോഹിതനും, രാജാവും, പ്രവാചകനുമാണ്, ദൈവത്തിന്റെ ഭവനം പണിയുന്നതിനായി ഒരു ‘ജീവനുള്ള പാറയും’ (1 പത്രോസ് 2:4) ആയിത്തീർന്നിരിക്കുന്നു.”
കടപ്പാട്: കാത്തലിക് വേൾഡ് റിപ്പോർട്ട് (CNA)
പേജ് - 6ൽ തുടർന്ന് വായിക്കുക..
കത്തോലിക്കാ സമർപ്പിത കുടുംബങ്ങൾ ഗാർഹിക സഭയെ ശക്തിപ്പെടുത്തുന്ന മുന്നേറ്റങ്ങളാണ്. ഈശോ ആഗ്രഹിക്കുന്ന, സുവിശേഷം ആവശ്യപ്പെടുന്ന വിവാഹ - കുടുംബ ജീവിതശൈലിയാണ് കുടുംബങ്ങളുടെ സമർപ്പിത സമൂഹങ്ങൾ സഭയിൽ സാക്ഷ്യപ്പെടുത്തുന്നത്. പ്രാർത്ഥനയിൽ നിന്നും കൃപകൾ സ്വീകരിച്ച് തങ്ങളുടെ ദാമ്പത്യ ജീവിതത്തെ ശക്തിപ്പെടുത്തി ദൈവം ദാനമായി നൽകുന്ന മക്കളെ ഔദാര്യപൂർവ്വം സ്വീകരിക്കുകയും ക്രിസ്തീയ മൂല്യങ്ങളിൽ അവരെ വളർത്തുകയും തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ ക്രിസ്തുസാക്ഷ്യ ജീവിതം നയിക്കുകയും ചെയ്തുകൊണ്ടുള്ള സമർപ്പിത കുടുംബങ്ങൾ സഭയിൽ പുളിമാവ് പോലെ സജീവമായി പ്രവർത്തിക്കുന്നു.
നല്ല ക്രിസ്തീയ ദാമ്പത്യ ജീവിതത്തിന് അടിത്തറയിടാനും, പങ്കാളികൾ തമ്മിലുള്ള സ്നേഹവും വിശ്വസ്തതയും വർദ്ധിപ്പിക്കാനും സമർപ്പിത കുടുംബങ്ങൾ മറ്റു കുടുംബങ്ങളെ സഹായിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിലെ കുടുംബപരമായ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാൻ കുടുംബങ്ങളെ ആത്മീയമായും മാനസികമായും സമർപ്പിത സമൂഹങ്ങൾ സഹായിക്കുന്നു. കുടുംബങ്ങളെ സഭയുമായി അടുപ്പിക്കാൻ ഇടവകയുടെയും രൂപതയുടെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരാനും ഈ കൂട്ടായ്മകൾക്ക് സാധിക്കുന്നു. ധാർമിക മൂല്യങ്ങൾ കുടുംബജീവിതത്തിൽ പ്രായോഗികമാക്കാനും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കുടുംബങ്ങളുടെ സമർപ്പിത സമൂഹത്തിന് സാധിക്കുന്നു.
ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭാര്യ- ഭർത്താക്കന്മാർ പരസ്പരം സ്നേഹിക്കാൻ തുടങ്ങുമ്പോഴാണ് കുടുംബങ്ങൾ സമർപ്പിത കുടുംബങ്ങളായി മാറുന്നത്. ഈശോ കുരിശിൽ തന്റെ ശരീരം സ്വതന്ത്രമായി (യോഹ 10 : 18), പൂർണ്ണമായി (യോഹ 13 : 1), വിശ്വസ്തതയോടെ (മത്തായി 28 : 20) ഫലദായകമായി (യോഹ 10 : 10) നൽകിയതുപോലെ ദമ്പതികൾ പരസ്പരം സ്വയം ദാനം (Self Gift) ചെയ്യുമ്പോൾ കുടുംബങ്ങൾ ഈശോയെ അനുഗമിക്കുന്ന സമർപ്പിത കുടുംബങ്ങളായി രൂപാന്തരപ്പെടുന്നു. ഇത്തരത്തിലുള്ള മാതൃകാപരമായ ക്രിസ്തീയ കുടുംബങ്ങൾ സഭയിൽ ധാരാളം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി,
ഡയറക്ടർ, ലോഫ്.